Thursday, October 25, 2012

കുസുമേ കുസുമോല്‍പ്പത്തി

ഉഷ്ട്രയുടെ അര്‍ത്ഥം തിരക്കി വാഗ്‌ദേവതയുടെ അനുഗ്രവും പത്‌നിയുടെ ശാപവുമായി കാളിദാസന്‍ വിയര്‍ത്തു കുളിച്ചു നടന്നു. അറിവിന്റെ നെയ്ത്തിരി വെട്ടം ചൂണ്ടികാണിച്ചു തന്നവളെ പത്‌നിയായി കാണാന്‍ കഴിയില്ലെന്ന് തിരിച്ചറിവ് തനിക്ക് ഏത് ദേവതയാണ് നല്‍കിയതെന്ന് കാളിദാസന് അറിയില്ല. എങ്കിലും സ്ത്രീയുടെ കൈ കൊണ്ടാകും മരണമെന്ന പത്‌നിയുടെ ശാപത്തെ ഗുരുശാപമായി കണക്കിലെടുക്കാനാണ് അപ്പോള്‍ കാളിദാസന് തോന്നിയത്.
************************************************
എല്‍ഇഡി ലാംബുകളുടെ കനത്ത പ്രകാശത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ കാളിദാസന് പരിഭ്രമം തോന്നാതിരുന്നില്ല. അര്‍ദ്ധരാത്രിയുടെ ഇരുളിനപ്പുറം തുറന്ന മറ്റേതോ ലോകത്തേക്ക് കടക്കാന്‍ മടിച്ച് കാളിദാസന്‍ പകച്ചു നിന്നു. രാവിലെ കണ്ടിട്ടുള്ള വാര്‍ത്താലോകത്തിനപ്പുറം ഇരുളിന്റെ സ്‌നിഗ്ദ്ധതയുള്ള മനോഹരമായ ഒരു ലോകം ആ ന്യൂസ് ചാനലിലുണ്ടെന്ന് അന്നാണ് കാളിദാസന്‍ കണ്ടത. വട്ടത്തിലിട്ടിരുന്ന നാലു കസേരകളില്‍ ഒരു ലോകം ഒതുങ്ങിയിരുന്നത് അയാള്‍ കണ്ടു. നാലു കസേരകള്‍ക്കിടയില്‍ തിക്കിഞെരുക്കി ഒരു കസേര കൂടിയിട്ട് അവര് കാളിദാസനെ അവരുടെ ലോകത്തേക്ക് സ്വാഗതം ചെയ്തു.
'ഞാന്‍ അനുപമ,ഇവിടുത്തെ വിഷ്വല്‍ എഡിറ്ററാണ്, ഇത് ബിനോയി ക്യാമറാമാന്‍, അജിത് ടെക്‌നീഷ്യന്‍, പ്രമോദ് ഇവിടെ ഡെക്‌സ് നോക്കുന്നയാള്‍, ഇനി ഒരു ജേര്‍ണലിസ്റ്റ് കൂടി വരാനുണ്ട് വാണീദേവി. വരാറാവുന്നതേയുള്ളൂ.'
ലേഡീസ് ഫസ്റ്റ് എന്ന മൊഴിയെ പ്രാവര്‍ത്തികമാക്കി കാളിദാസനെ ആദ്യം പരിചയപ്പെട്ടത് അനുപമയായിരുന്നു.
ചാനലിന്റെ ഫ്രണ്ട് ഡോര്‍ ശക്തിയായി തുറന്നടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ പുറംതിരി്ഞ്ഞിരുന്ന പ്രമോദ് പറഞ്ഞു, 'ഓള് എത്തീട്ടാ..'
'ഇതാണ് ഞങ്ങ പറഞ്ഞ ജേര്‍ണലിസ്റ്റ്, കല്യാണം കഴി്ഞ്ഞ് ഒരു മാസം ആയതേയുള്ളൂ.ഭര്‍ത്താവ് ഗള്‍ഫില്‍ പോയതും ഇവള്‍ നൈറ്റ് ഡ്യൂട്ടി മതീന്ന് പറഞ്ഞ് ഇവിടെയങ്ങ് കൂടി'
കാളിദാസന്റെ അപരിചിതമായ മുഖത്തേക്കും അനുപമയും കള്ളച്ചിരിയിലേക്കും മാറിമാറി നോക്കിക്കൊണ്ട് വാണീദേവി ചോദിച്ചു
'കഴിക്കാന്‍ വല്ലതുമുണ്ടോ?'
അജിത് ബാഗിനുള്ളില്‍ നിന്നെടുത്ത് നീട്ടിയ വെള്ളക്കൂടയിലെ ഗണപതിഹോമ പ്രസാദത്തില്‍ ശ്രദ്ധിച്ച് കൊണ്ട് വാണീദേവി ചോദിച്ചു
'പുതിയ അപ്പോയിന്റ്‌മെന്റ് ആണല്ലേ...ആദ്യമേ നൈറ്റ് ഡ്യൂട്ടി തന്നെ, സാരമില്ല ബുദ്ധിമാന്മാര്‍ക്ക് രാത്രിയാണ് ഗ്രഹിക്കാന്‍ എളുപ്പം.പേരെന്താണ്?'
'കാളിദാസന്‍'', ഉത്തരം പറഞ്ഞ ശബ്ദത്തില്‍ ആരാധന കലര്‍ന്നിരുന്നു
ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നുപറഞ്ഞ് ബിനോയി ചിന്തയിലാണ്ടു.
'അയ്യേ, നിനക്ക് ഓര്‍മ്മയില്ലേ, സാള്‍ട്ട് ആന്റ് പെപ്പറില്‍ ലാലിന്റെ പേര്' അനുപമ ആ സന്ദര്‍ഭത്തില്‍ തന്റെ അറിവ് പ്രകടിപ്പിച്ച ചാരിതാര്‍ത്ഥ്യത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നിന്നു.
'കുസുമേ കുസുമോല്‍പ്പത്തി എന്ന ചോദ്യത്തിന് ഉത്തരം അറിയാവുന്ന ഒരേ ഒരു കാളിദാസന്‍'
കമ്പ്യൂട്ടറില്‍ ഫെയ്‌സ്ബുക്ക് ഐഡി തുറക്കുന്നതിനിടയില്‍ വാണീദേവി പറഞ്ഞു. ആ വാക്കുകളില്‍ കാളിദാസന്റെ മുഖം വിടര്‍ന്നത് വേറെയാരും കണ്ടില്ല.
*****************************************************
ഒളിച്ചിരിക്കാന്‍ സ്ഥലമില്ലാത്തവണ്ണം ദരിദ്രനാണെന്ന സത്യം ഓര്‍ക്കും തോറും കാളിദാസന് അരക്ഷിതത്വം അനുഭവപ്പെട്ടു. എത്രയെത്ര നാടുകളില്‍ ഒട്ടകങ്ങളെ പരിപാലിച്ച് പഴയ ദാസനായി ജീവിക്കാന്‍ ആഗ്രഹിച്ചിട്ടും അക്ഷദേവതയുടെ അനുഗ്രഹം കാളീദാസനായി തിരികെ രാജസദസ്സുകളില്‍ എത്തിച്ചു
*******************************************************
'അല്ലാ, ചേച്ചിയെന്താ സ്ഥിരം നൈറ്റ് ഡ്യൂട്ടി എടുക്കുന്നത്'
കാളീദാസന്‍ ആ ചോദ്യത്തോടെയാണ് ആ ന്യൂസ് ചാനലിന്റെ ഭാഗമായി തീര്‍ന്നത്.
ഗണപതി ഹോമത്തിന്റെ പ്രസാദത്തില്‍ നിന്ന് തേങ്ങാപ്പൂള്‍ തിരഞ്ഞുപിടിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന വാണീദേവി ഒരു നിമിഷത്തേക്ക് കാളീദാസന്റെ മുഖത്തേക്ക് നോക്കി.
'കുട്ടീ, പകല്‍ ജോലി നോക്കി വീട്ടില്‍ പോയാല്‍ രാത്രിയാകുന്ന വരെ തള്ളിനീക്കാന്‍ പാടാണ്. അമ്മായിയമ്മ സഹപ്രവര്‍ത്തകയുടെ മകളെ എന്റെ ഭര്‍ത്താവിന് വേണ്ടി ആലോചിച്ചിരുന്നു. ആ ഇച്ഛാഭംഗത്തിന്റെ കഥ ഡെയ്‌ലി കേള്‍ക്കണം. നാത്തൂന്റെ ബഡായി കഥകള്‍ വേറെയും അതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ഇതാണ് മോനെ...'
റിയലി എമ്പാരസിംഗ്, അസ്വസ്ഥതയോടെ അജിത് നെറ്റി തടവുന്നതു കണ്ടപ്പോള്‍ വാണീദേവിക്ക് ചിരി വന്നു.
'നിന്റെ തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന പഴയ സ്വഭാവത്തിന് ഒത്തിരി മാറ്റമുണ്ട്. അതിന് നിന്റെ പൈങ്കിളി നാത്തൂനെ സമ്മതിക്കണം. അവരു കാരണമാ നീ ക്ഷമ പഠിച്ചത്' അനുപമ പൊട്ടിച്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു.
'സത്യമാടാ അത്, എന്ത് കറി ഉണ്ടാക്കി വെച്ചാലും. ഇത് മുമ്പ് പാര്‍വ്വതി ഉണ്ടാക്കി തന്ന് ഞാന്‍ കഴിച്ചിട്ടുള്ളതാ ഇത്് അത്ര ഒത്തില്ല എന്ന് പറഞ്ഞിട്ട് കാണിക്കുന്ന ആക്രാന്തം വേണം കാണാന്‍ പെറ്റതള്ള പൊറുക്കൂല്ല.'
വാണീദേവിയുടെ ചിരി ശ്രദ്ധിച്ചിരുന്ന കാളീദാസന് എവിടെയോ വേദനയുടെ ഒരു മുള്ള് കൊണ്ടതു പോലെ തോന്നി.
'ചേച്ചിക്ക് അവരുടെ പെരുമാറ്റത്തെ പറ്റി ചേച്ചിയുടെ ഭര്‍ത്താവിനോട് പറഞ്ഞൂടെ..
'പറ്റിയ ആളാ...' ഇക്കുറി വാണീദേവിയുടെ ചിരിയുടെ റിഥം വല്ലാണ്ട് ഉയര്‍ന്നു, 'കുട്ടീ എനിക്ക് മൂന്നാലു കൊല്ലം മുമ്പ് ഭ്രാന്ത് വന്നതാ, എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറയും അവര്‍ അങ്ങനെയൊന്നുമല്ല ഒക്കെ നിന്റെ തോന്നലാന്ന്..അങ്ങനെ ഒരു ലേബല്‍ ഉള്ളത് എത്ര സൗകര്യമാ.'
അയഞ്ഞു കിടന്ന അന്തരീക്ഷം മുറുകി വലിയുന്നതു പോലെ കാളീദാസന് തോന്നി. അയാള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും.
'ചോറുപൊതി മറ്റുള്ളവര്‍ക്ക് നല്‍കി പട്ടിണി കിടന്നിട്ടുള്ള ഞാനാണ് ആഹാരത്തില്‍ പക്ഷപാതം കാണിക്കുന്ന, ആഹാരം പങ്കുവെക്കാത്ത ഒരു കുടുംബത്തില്‍ എത്തിപ്പെട്ടത്. ദൈവത്തിന്റെ ഇന്ദ്രജാലം അല്ലാതെന്താണ്, ഭ്രാന്തിനെ ഞാന്‍ മനസ്സിന്റെ ഇന്ദ്രജാലം എന്നാണ് പറയുന്നത്.'
പറഞ്ഞുതീര്‍ന്നതും വാണീദേവി ചിരിച്ചു. എന്നാല്‍ കേട്ടു നിന്ന അവര്‍ക്കാര്‍ക്കും ചിരിക്കാനായില്ല.
***********************************************************
'സ്വാമിന്‍, കുസുമേ കുസുമോല്‍പ്പത്തി ശ്രുയതേ ന ച ദൃശ്യതേ...എന്നൊരു സമസ്യ. പൂരിപ്പിക്കുന്നവര്‍ക്ക് ആയിരം പൊന്‍ പണം..'
നര്‍ത്തകിയുടെ വാക്കുകളില്‍ ശ്രദ്ധിച്ചിരുന്ന കാളീദാസന് പെട്ടെന്ന് കുസൃതി തോന്നി
'തവ മുഖാംബുജം നേത്രം ഇന്ദീവര ദ്വയം, താമര മുഖത്ത് കരിങ്കൂവള കണ്ണൂകള്‍ പോരെ, കുസുമത്തില്‍ കുസുമം വിടര്‍ന്നത്'
ആയിരം പൊന്‍പണത്തിന്റെ അത്യാഗ്രഹം ഹൃദയം തുളച്ച് രക്തപുഷ്പങ്ങള്‍ ചീന്തിച്ചപ്പോള്‍ കാളീദാസന്‍ പത്‌നിയെ ഓര്‍മ്മിച്ചു
**************************************************************
'ചേച്ചി എനിക്കിപ്പോള്‍ കാണാം പൂവിനുള്ളില്‍ പൂവ് വിടരുന്നത്, അത് മുഖത്തല്ല; ഹൃദയത്തിലാണ്'....കാളീദാസന്റെ ശബ്ദത്തില്‍ വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
'ഞാന്‍ കൊല്ലുമെന്ന് പേടിക്കണ്ട, എനിക്ക് കൊല്ലാനറിയില്ല.'വാണിയുടെ ശബ്ദവും ശാന്തമായിരുന്നു
'വാണീദേവിക്ക് കാളീദാസനെ അനുഗ്രഹിക്കാനെ കഴിയൂവെന്ന് എനിക്കറിയാം...ആ അറിവ് ഉഷ്ട്രയുടെ അര്‍ത്ഥം പോലെ അത്ര കഠിനമല്ല'
*************************************
ചിലര്‍ക്കേ മനുഷ്യരാകാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ വാഗ്‌ദേവത കാളീദാസന്മാരെയും കാത്ത് കല്‍വിഗ്രഹമായി നിന്നു.

Monday, February 20, 2012

രണ്ടാം പിറന്നാള്‍

അങ്ങനെ വീണ്ടും ഒരു പിറന്നാള്‍ കൂടി...
ഈ വര്‍ഷം വളരെ പെട്ടെന്നാണ് കടന്നു പോയത്. കഴിഞ്ഞ പിറന്നാളിന് പറഞ്ഞ പോലെ റിപ്പോര്‍ട്ടറില്‍ ജോലി കിട്ടിയത് ഈ ദിവസമാണ്. വിഷ്വല്‍ മീഡിയയുടെ തിരക്കുകള്‍ അക്ഷരങ്ങളെ സാരമായി ബാധിച്ചുവെന്ന് പറയാതെ വയ്യ. എനിക്ക് തന്നെ എന്റെ അക്ഷരങ്ങളോട് പലപ്പോഴും നീരസം തോന്നി.

രണ്ട് വര്‍ഷം മുമ്പ് ബ്ലോഗ് തുടങ്ങുമ്പോള്‍ എച്ച്മുക്കുട്ടി,ചേച്ചിപ്പെണ്ണ് ഇവരെ പോലെ വലിയ ആളാവണം എന്നായിരുന്നു മനസ്സില്‍. ബ്ലോഗര്‍ എന്ന സ്റ്റാറ്റസ് സാമാന്യം നന്നായി എന്‍ജോയ് ചെയ്തു. എല്ലാ ബ്ലോഗര്‍മാരെ പോലെയും കമന്റുകളും ഫോളോവേഴ്‌സിന്റെ എണ്ണവും ഞാനും ആസ്വദിച്ചു.
പിന്നെ കുറേ ബ്ലോഗര്‍മാരെ നേരിലും ഫോണിലും ഒക്കെ പരിചയപ്പെട്ടു. ബ്ലോഗര്‍ എന്നതിലുപരി റിപ്പോര്‍ട്ടറില്‍ വര്‍ക്ക് ചെയ്യുന്നു എന്ന പരിഗണനയാണ് അവരില്‍ പലരും എനിക്ക് തന്നത്. ആ പരിഭവം എനിക്ക് നിരക്ഷരനോടും ചേച്ചിപ്പെണ്ണിനോടും സാബു കൊട്ടോട്ടിയോടും ഉണ്ട്.

ഇപ്പോള്‍ ഞാന്‍ ഒരു കഥ എഴുതിയിട്ട് മൂന്ന് മാസത്തോളമാകുന്നു. ചില ചിന്തകള്‍ സ്വപ്‌നങ്ങള്‍ നിങ്ങളോട് പങ്കുവെക്കണമെന്ന് തോന്നുകയാണ് കടുത്ത ഭാഷാസ്‌നേഹം നിമിത്തം ജേര്‍ണലിസം മേഖലയിലേക്ക് ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഞാന്‍ സ്‌നേഹിച്ച അല്ല, തീവ്രമായി പ്രണയിച്ച ഭാഷയല്ല ഈ ജോലിക്ക് വേണ്ടതെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍.

കുറേ നാളായി ബ്ലോഗ് എന്ന തലം വിട്ട് മനസ്സ് ചിന്തിക്കുന്നു. പുതിയ കഥയൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ച അമ്മയോട് എടിഎം ഇട്ട് കാശ് എടുക്കുന്നത് പോലെയല്ല കഥയെഴുതുന്നത് എന്ന് തര്‍ക്കുത്തരം പറയാന്‍ ഞാന്‍ പഠിച്ചു.
കുറേ നാളത്തെ ആലോചനക്ക് വേണ്ടി തീരുമാനിച്ചു. ഇനി എഴുത്തിനെ സീരിയസായി എടുക്കണം.ചിലപ്പോള്‍ ജയിച്ചേക്കാം ചിലപ്പോള്‍ പരാജയപ്പെട്ട് പോയേക്കാം. എയിം അറ്റ് ദ് സ്റ്റാര്‍സ് ഇന്‍ ദ് സ്‌കൈ എന്ന് പഠിപ്പിച്ച അപ്പൂപ്പനെ ഓര്‍മ്മിച്ച് കൊണ്ട് വലിയ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി. വലിയ ക്യാന്‍വാസില്‍ എഴുതണം എന്ന് ഓര്‍മ്മിപ്പിക്കുന്ന കൂട്ടുകാരന്‍ (നവഗ്രഹങ്ങള്‍ സമ്മതിച്ചാല്‍ അടുത്ത പിറന്നാളിന് മുമ്പ് അവന്‍ എന്റെ ജീവിതത്തിലെത്തിയേക്കും) എനിക്ക് ധൈര്യം തന്ന് തുടങ്ങി.

ഇപ്പോള്‍ പഴയത് പോലെ എഴുതുന്നതൊന്നും കഥയാക്കാന്‍ ധൈര്യമില്ല. ധൈര്യമുണ്ടാകുമ്പോള്‍ എഴുതാം എന്ന മട്ടില്‍ മനസ്സിനെ ചിലപ്പോള്‍ അടക്കേണ്ടി വരും ചിലപ്പോള്‍ ആശ്വസിപ്പിക്കേണ്ടി വരും.

പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ തന്ന സ്‌നേഹം കാരുണ്യം ഒന്നും മറക്കാനാകില്ല. ഞാന്‍ മനസ്സ് കൊണ്ട് ഒരു വാനപ്രസ്ഥത്തിന് ഒരുങ്ങുകയാണ്. എഴുതാന്‍, ഇനിയും എഴുതാന്‍, നന്നായി എഴുതാന്‍ വേണ്ടി മാത്രം.
തിരിച്ചു വരും കാരണം എനിക്ക് പ്രിയപ്പെട്ടവര്‍ ഇവിടെയാണുള്ളത്.

എന്നെ മറക്കില്ലെന്ന പ്രതീക്ഷയോടെ
അഞ്ജു
(നന്ദി: ചാമ്പല്‍ തുടങ്ങി തന്ന ടോം തോമസ് എന്ന സഹപ്രവര്‍ത്തക-സുഹൃത്തിനോട്)