Sunday, February 20, 2011

ചാമ്പലിന്റെ ഒന്നാം പിറന്നാള്‍



തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വൈഗന്യൂസ്‌ എന്ന ഓണ്‍ലൈന്‍ മീഡിയയില്‍ സബ്‌ എഡിറ്ററായി ജോലി നോക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ ബ്ളോഗ് എന്ന ആശയം ആദ്യമായി മനസില്‍ വന്നത്‌. വൈഗയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ടോം തോമസ്‌ ആണ്‌ ഒരു നൈറ്റ്‌ ഡ്യൂട്ടി സമയത്ത്‌ എനിക്കു വേണ്ടി ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തതും എന്റെ മനസിലെ ആശയപ്രകാരം ബ്ളോഗ് രൂപീകരിച്ചു തന്നതും.

പലരും എന്നോടു ചോദിച്ചിട്ടുണ്ട്‌ ബ്ലോഗിന് എന്തു കൊണ്ടാണ്‌ `ചാമ്പല്‍ ' എന്നു പേരിട്ടത് എന്ന്‌ . പണ്ടു മുതലേ തീയോടു എനിക്കു വല്ലാത്ത ആരാധന ഉണ്ടായിരുന്നു. അതു കൊണ്ട്‌ അഗ്‌നിയുമായി ബന്ധപ്പെട്ട പേര്‌ ബ്ലോഗിന് വേണമെന്നു എനിക്കു തോന്നി. ആരുമിടാന്‍ സാധ്യയില്ലാത്ത പേര്‌ എന്ന ചിന്തയാണ്‌ എന്നെ ചാമ്പല്‍ എന്ന പേരിലേക്ക്‌ നയിച്ചത്‌.


വൈഗയിലെ സഹപ്രവര്‍ത്തര്‍ നല്‌കിയ പ്രോത്സാഹനവും സഹകരണവും എനിക്കൊരിക്കലും മറക്കാനാവില്ല. അവരില്‍ ചിലര്‍ എന്റെ കഥകളിലെസാന്നിധ്യവുമായിട്ടുണ്ട്‌. ടോം, മൃദുല, പ്രവീണ്‍, സിബിള്‍ എന്നിവരെകഥകളില്‍ കാണാം. അന്നൊന്നും കഥകളെ സീരിയസായി കണ്ടിരുന്നില്ല എന്നതാണ്‌വാസ്‌തവം.

ഋതു എന്ന ഗ്രൂപ്പ്‌ ബ്ലോഗില്‍ `ഗ്രീഷ്‌മം തണുക്കുമ്പോള്‍` എന്ന കഥ
പോസ്‌റ്റ്‌ ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ വിലമതിക്കുന്നു. അന്നു
ലഭിച്ച കമന്റുകള്‍ കഥ എന്ന മേഖലയെ ആത്മാര്‍ത്ഥതയോടെ സമീപിക്കാന്‍ എന്നെപ്രേരിപ്പിച്ചു.

ഒത്തിരി മടിയുള്ള എന്നെ കൊണ്ട്‌ നിര്‍ബന്ധിച്ചു എഴുതിക്കുകയും എഴുതിയവ വായിച്ച്‌ തിരുത്തി തരികയും ചെയുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ ആണ് ചാമ്പലിനെ നിലനിര്‍ത്തുന്നത്‌ എന്നു വേണമെങ്കില്‍ പറയാം.


ബൂലോകസഞ്ചാരത്തിലും കേരള കൗമുദിയിലെ ബ്ലോഗുലകത്തിലും ഒരു വയസു പോലും തികയാത്ത എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തി വന്ന കുറിപ്പുകളില്‍ എനിക്കെന്നും മനോരാജ് ഏട്ടനോടും മൈത്രേയി ചേച്ചിയോടും നന്ദിയുണ്ട്‌.

ജീവിതത്തില്‍ എനിക്കെന്തു കണ്‍ഫ്യൂഷന്‍ വന്നാലും സധൈര്യം അഭിപ്രായം ആരായാന്‍ രണ്ട്‌ ചേട്ടന്മാരെ തന്നതും ചാമ്പലാണ്‌. ആശാമോന്‍ കൊടുങ്ങല്ലൂരും രമേശ്‌ അരൂരും, അവരെന്നും എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു.

ടി കെ ഉണ്ണി വാക്കിലൂടെ എനിക്കയച്ച മെസേജാണ്‌ `കനല്‍` എന്ന രണ്ടാമത്തെ ബ്ലോഗിന് പ്രചോദനം." ചാമ്പല്‍ കനലായി കത്തിയെരിയുന്നു" എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നാണ്‌ ഞാന്‍ കനല്‍ എന്ന ബ്ളോഗ് അടര്‍ത്തിയെടുത്തത്‌. 77 സുഹൃത്തുക്കള്‍ എനിക്കൊപ്പമുണ്ട്‌ എന്ന ധൈര്യമാണ്‌ എനിക്ക് വീണ്ടുമെഴുതാന്‍ പ്രചോദനം തരുന്നത്‌. അവരില്‍ പലരും എന്റെ സ്ഥിരം വായനക്കാരാണ്‌. സ്ഥിരമായി അഭിപ്രായം പറയുന്ന അവരുടെ വാക്കിലൂടെയാണ്‌ ഞാന്‍ എന്റെ അടുത്ത കഥയെ വാര്‍ത്തെടുക്കുന്നത്‌.

ഓരോ കഥ വരുമ്പോഴും അതിന്റെ അഭിപ്രായം ഏതു തിരക്കിനിടയിലും ഫോണ്‍ വിളിച്ചു പറയുന്ന ഡോ.കൃഷ്‌ണന്‍ എന്റെ വായനക്കാരില്‍ ഞാനേറെ ആദരിക്കുന്ന വ്യക്തിയാണ്‌.

വൈഗയിലെ എന്റെ സഹപ്രവര്‍ത്തകയായ മീനാക്ഷിയാണ്‌ ചാമ്പലിലെ ആദ്യത്തെ ഫോളോവറും ആദ്യമായി കമന്റിട്ട വ്യക്തിയും. " ഈ ബ്ളോഗ് പോസ്‌റ്റുകളും കമന്റുകളും ഫോളോവേഴ്‌സും കൊണ്ട്‌ നിറയട്ടെ " എന്നാണവള്‍ അന്ന് ആശംസിച്ചത്‌.

അന്ന്യന്‍ എന്ന അജീഷ്‌ ചാമ്പല്‍ എനിക്കു തന്ന അനുജനാണ്‌.
ഞാന്‍ എഴുതിയതില്‍ വച്ചെനിക്കേറ്റവും പ്രിയപ്പെട്ട കഥയേതെന്നു
ചോദിച്ചാല്‍ മക്കളില്‍ ഏറെ ഇഷ്‌ടം ആരോടെന്ന ചോദ്യം കേട്ട അമ്മയുടെ കണ്‍ഫ്യൂഷന്‍ ഒന്നും എനിക്കുണ്ടാകില്ല. അതിനൊരു ഉത്തരമേയുള്ളൂ, " വെറുതെ കിട്ടിയ ദൈവം."

2011 ഫെബ്രുവരി 21ന്‌ ചാമ്പലിന്‌ ഒരു വയസ്‌ തികയുമ്പോള്‍ ഈ ദിവസം എനിക്ക് ഏറെ പ്രീയപ്പെട്ടതാകുന്നു ഞാന്‍ പുതിയ ഒരു ജോലിക്ക് പ്രവേശിക്കുകയാണ്‌. വിഷ്വല്‍ മീഡിയ എന്ന പുതിയ താവളം. അങ്ങനെ ഈ ദിവസത്തിന്‌ ഇരട്ടിമധുരമുണ്ട്‌. അതു കൊണ്ടു തന്നെയാവാം എന്റെ അമ്മ പാല്‍പ്പായസം വച്ചു ചാമ്പലിന്റെ പിറന്നാള്‍ ആഘോഷിച്ചത്‌.

ഇനിയും ചാമ്പലില്‍ കഥകളെഴുതാന്‍ സഹായിക്കണമെന്ന്‌ ഭഗവാന്‍ കൃഷ്‌ണനോട്‌ പ്രാര്‍ത്ഥിച്ചു കൊണ്ട്‌.....

സ്‌നേഹാദരങ്ങളോടെ
അഞ്‌ജു

Friday, February 18, 2011

പ്രണയദിനം

പശ്‌ചാത്തലംഃ
 

ഫെബ്രുവരി 14, സമയം രാവിലെ 9 മണി. ഒഫിഷ്യല്‍ ആവശ്യത്തിനു വേണ്ടി വീട്ടിലെത്തിയതിനാല്‍ ശരീരത്തിലും മനസിലും അവധിയുടെ ആലസ്യം. ബസ്‌ ടിക്കറ്റുകള്‍ നുള്ളിപ്പെറുക്കി ടി എ കണക്കുകൂട്ടിയിരിക്കുമ്പോള്‍ കട്ടിലില്‍ കിടന്ന മൊബൈല്‍ പാടി, 

`കൃഷ്‌ണാ നീ ബേഗനേ ബാരോ.....`

പണ്ടേ കണക്കുമായി ഞാനത്ര രസത്തിലല്ല, അതുകൊണ്ടു കൃത്യം കണക്കുകൂട്ടുന്ന സമയത്ത്‌ എന്തെങ്കിലും പാര വന്നു വീഴും. ആ ഒരു കലിപ്പോടെയാണ്‌ ഞാന്‍ ഫോണ്‍ കൈകൊണ്ടെടുത്തത്‌. വളരെ വേണ്ടപ്പെട്ടതല്ലാത്തൊരു സുഹൃത്താണ്‌.ഒരു ജേര്‍ണലിസ്‌റ്റ്‌ ഒരിക്കലും ഫോണ്‍ എടുക്കാതിരിക്കരുതെന്നു ജോ സര്‍ ക്‌ളാസില്‍ പഠിപ്പിച്ച ഓര്‍മ്മയില്‍ ഫോണ്‍ എടുത്തു. ആസ്‌ബസ്‌റ്റോസില്‍ കല്ലു വാരിയെറിഞ്ഞതു പോലൊരു ശബ്‌ദം, `ഹാപ്പി വാലന്‍റ്റൈന്‍സ്‌ ഡേ`. അവന്റെ ഒരു വാലന്‍റ്റൈന്‍സ്‌ ഡേ എന്നാണാദ്യം നാവില്‍ വന്നത്‌. പിന്നെ ജിഹ്വയെ നിയന്ത്രിച്ചു വിനയാന്വിതയായി പറഞ്ഞു,
`ഇതിലൊന്നും വല്യകാര്യമില്ല കുട്ടീ, അമ്മമാര്‍ക്ക്‌ ഒരു ദിവസം, അദ്ധ്യാപകര്‍ക്ക്‌ ഒരു ദിവസം, ഫ്രണ്ട്‌ഷിപ്പ്‌ ഡേ ഇതൊക്കെ എന്തിനാ? ഇവരെ ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിവസം വേണോ? അതു പോലെ പ്രണയവും എപ്പോഴും മനസിലുള്ളതല്ലേ അത്‌ ഒരു ദിവസത്തെ കാര്യമല്ലല്ലോ?`

സീന്‍ 1 ഃ 

സമയം 12 മണി, വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ടി വി കണ്ടിരുന്നു. ടിവിയില്‍ മുഴുവന്‍ വാലന്‍റ്റൈന്‍സ്‌ ഡേ ബഹളം. പൊടിഡപ്പിയുടെ അത്രയുള്ള പിള്ളേര്‍ പോലും ഗിഫ്‌റ്റ്‌ വാങ്ങാന്‍ ഓടുന്നു. അപ്പോള്‍ ഒരു ചിന്ത എനിക്കും ഒരാള്‍ക്കു ഗിഫ്‌റ്റ്‌ കൊടുക്കണം. കൊടുക്കാനുള്ള ആളിനെ നേരത്തെ കണ്ടുവച്ചിരിക്കുന്നതു കൊണ്ടു ആ ബുദ്ധിമുട്ടില്ല. ഒരുഗ്രന്‍ പ്രേമലേഖനം എഴുതി സമ്മാനിക്കാമെന്നു കരുതി. അതാകുമ്പോള്‍ കാശു ചിലവുമില്ല. 

സീന്‍ 2 ഃ

സമയം 12.35 പ്രേമലേഖനം എങ്ങെനെ എഴുതണമെന്ന കണ്‍ഫ്യൂഷന്‍, സംബോധനയാണ്‌ പ്രശ്‌നം. ഇതു വരെ `എടാ` എന്നേ വിളിച്ചിട്ടുള്ളൂ. പക്ഷേ ഒരു പ്രേമലേഖനം എങ്ങനെ `എടാ` എന്നു വിളിച്ചു തുടങ്ങും, പിന്നെ സംബോധിക്കണ്ടാന്നു വച്ചു. 

`അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്‌പര്‍ശം`


എന്നു പേപ്പെറില്‍ വൃത്തിയായി എഴുതി. പിന്നെ ഓര്‍ത്തു വേണ്ട ആദ്യം തന്നെ മോഷണവസ്‌തു നല്‌കണ്ട, അതു വെട്ടിക്കളഞ്ഞു.


സീന്‍ 3 ഃ 


സമയം 2, പേപ്പര്‍ ഇപ്പോഴും ശൂന്യം. ഫോണ്‍ ബെല്ലടിക്കുന്നു,

`എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..`

ഫോണില്‍ ഒരു സ്‌ത്രീ നാമം തെളിഞ്ഞു വന്നു. മൊബൈലിലെ പേരും എന്റെ മുഖത്തു വിടരുന്ന ഭാവവും കൂട്ടിവായിച്ചാല്‍ ഞാന്‍ ലെസ്‌ബിയനാണെന്നു കാണുന്നവര്‍ സംശയിച്ചാല്‍ തെറ്റില്ലെന്ന്‌ എനിക്ക്‌ വരെ തോന്നിയിട്ടുണ്ട്‌.


`ഡാ`
`എന്താഡാ`
`ഊണു കഴിച്ചോ?`
`ഉം..നീയോ?`
`ഉം..ഞാനും`
`എന്താ കറി?`
`അയലമീന്‍ കറി`
`ഓഹ്‌! സെയിം പിഞ്ച്‌ ഞാനും അയലമീന്‍ കറി`
`ഒ കെ ഡാ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 3 ഃ 


സമയം 4 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..


`ഡാ ഞാനല്‌പം തിരക്കിലാ ഒരാളെ ഇന്റര്‍വ്യു ചെയ്യാന്‍ പോകുന്നു`
`ഒ കെ ഡാ ഞാന്‍ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 4 ഃ  


സമയം 6 മണി
ഇക്കുറി ഫോണ്‍ ഇവിടുന്നങ്ങോട്ട്‌
`ഡാ ഒരു മീറ്റിങ്ങിലാ പിന്നെ വിളിക്കാം`
`ഒ കെ ഡാ`


സീന്‍ 5 ഃ 


 സമയം 8 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


`ഡാ ഞാന്‍ എഴുതുവാ, രാത്രി ഫ്രീ ആകുമ്പോള്‍ ഒരു മിസ്‌ കോള്‍ തരൂ, ഞാന്‍ ഓണ്‍ലൈനില്‍ വരാം`


സീന്‍ 6 ഃ
 


സമയം രാത്രി 11 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


ഫോണ്‍ മൂന്നു വട്ടം കട്ടിലില്‍ കിടന്നു പാടി, ഒടുവില്‍ ശബ്‌ദം നിലച്ചു. എന്നിട്ടും അതിനടുത്തു കിടന്നുറങ്ങിയ ആള്‍ അതറിഞ്ഞില്ല.


സീന്‍ 7 ഃ 


സമയം രാത്രി 3 മണി

ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു ഫോണെടുത്തു സമയം നോക്കിയ ഞാന്‍ കണ്ടത്‌ മൂന്ന്‌ മിസ്‌കോളും ഒരു മെസേജും.


മെസേജ്‌ ഇങ്ങനെ....


`നീ ഉറങ്ങി അല്ലേ? ഞാനും ഉറങ്ങാന്‍ പോകുന്നു. നാളെ വിളിക്കാം. നിനക്കു ജോലിത്തിരക്കുണ്ടല്ലേ? എനിക്കും! പിന്നെ കാണാം ബൈ`


എന്റെ മേശപ്പുറത്തപ്പോഴും എഴുതാത്ത ഒരു പ്രണയലേഖനം ഉറങ്ങിക്കിടപ്പുണ്ടായിരുന്നു.

വാല്‍കഷ്‌ണം ഃ എനിക്കൊരു സംശയം ഇതു പ്രണയമാണോ? അതോ ഇതാണോ പ്രണയം......?