Monday, June 21, 2010

ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി ....


വെയിലിന്റെ ചൂട് രോമകൂപങ്ങള്‍ക്ക് ഇടയിലേക്ക് അരിചിരങ്ങിയപ്പോള്‍ വെയിലിനു വല്ലാത്ത തണുപ്പാണെന്ന് ശ്രീപ്രിയക്ക്‌ തോന്നി. അല്ലെങ്കിലും അഗ്നിയോടും ചൂടിനോടുമൊക്കെ ശ്രീപ്രിയക്ക്‌ പണ്ട് മുതലേ വല്ലാത്ത അഭിനിവേശമാണ്. അവളുടെ ശരീരത്തിന് വല്ലാത്ത തണുപ്പാണെന്ന് ആദ്യം ആരാണ് പറഞ്ഞതെന്ന് അവള്‍ക്കു ഓര്‍മയില്ല. പാമ്പിന്റെ രക്തമായിരിക്കും അതാ ഈ തണുപ്പെന്നു അവളെ എല്ലാരും കളിയാക്കിയിരുന്നു.

അതില്‍ പിന്നെ ശ്രീപ്രിയ തന്നെ തൊടാന്‍ ആരെയും സമ്മതിച്ചിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പ്രിയതമന്‍ അവളെ ചേര്‍ത്തു പിടിച്ച് നിന്റെ ശരീരത്തിന് ചന്ദനത്തിന്റെ തണുപ്പാണെന്ന് പറഞ്ഞപ്പോഴാണ് ശ്രീപ്രിയ തന്റെ ശരീരത്തിന്റെ തണുപ്പിനെ ആദ്യമായി ഇഷ്ടപ്പെട്ടത്.

അത് കൊണ്ടു തന്നെ അവന്‍ അവളുടെ അഗ്നിയായിരുന്നു. നെയ്ത്തിരി പോലെ ചെറുതായി എരിഞ്ഞ് ഒടുവില്‍ കാട്ടുതീ പോലെ അവളില്‍ പടര്‍ന്നു കയറുന്ന അവനാണ് തീക്കു പോലും തണുപ്പുന്ടെന്നു അവള്‍ക്കു പറഞ്ഞു കൊടുത്തത്. പലപ്പോഴും ആ അഗ്നിയുടെ തണുപ്പ് അറിഞ്ഞു കിടക്കുമ്പോള്‍ ശ്രീപ്രിയ ഓര്‍ക്കുന്നത് സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്.

സ്കൂള്‍ ബസില്‍ രാകേഷിന്റെ അടുത്ത് ഇരിക്കുമ്പോഴും കോളേജില്‍ ചോറുപൊതി സതീഷും ഷിജുവുമായി പങ്കിട്ടു കഴിച്ചപ്പോഴും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് അവള്‍ക്കു തോന്നിയിട്ടില്ല.

പിന്നീടൊരിക്കല്‍ കോളേജില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനെ കുറിച്ച് സംസാരിക്കാന്‍ വന്ന ഒരു മഹതി സ്ത്രീകളുടെ അവകാശത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും സംസാരിച്ചപ്പോള്‍ ശ്രീപ്രിയക്കും സ്വാതന്ത്ര്യം വേണമെന്ന് ആദ്യമായി തോന്നി. എന്നാല്‍ തന്റെ പ്രസംഗത്തിന് ശേഷം മൊബൈലില്‍ ഭര്‍ത്താവിനെ വിളിച്ചിട്ട് സമയം താമസിച്ചു കൂട്ടികൊണ്ട് പോകാന്‍ വരണെ എന്നവര്‍ പറയുന്നത് കേട്ടപ്പോള്‍ ശ്രീപ്രിയയുടെ ആഗ്രഹം ആവിയായി പോയി.

സ്ത്രീ സ്വാതന്ത്ര്യത്തിനു സ്നേഹമെന്നാണ് അര്‍ത്ഥമെന്നു അവള്‍ മനസിലാക്കിയത് നന്ദിനിയുടെയും ഹരിയുടെയും ജീവിതം കണ്ടാണ്‌. ആ സുഹൃത്തുക്കളുടെ സൌഹൃദവും പ്രണയവും അവള്‍ പലപ്പോഴും കൊതിയോടെയാണ് കണ്ടു നിന്നത്. നിനക്ക് എങ്ങനെ ഉള്ള ആളെ വേണമെന്ന് ആരേലും ചോദിക്കുമ്പോള്‍ അവള്‍ ഓര്‍ക്കും ഹരിയേട്ടനെ പോലെ ഒരാള്‍. പെട്ടെന്ന് തന്നെ അവള്‍ തിരുത്തും,

പക്ഷെ തനിക്ക് ഒരിക്കലും നന്ദിനി ആകാന്‍ കഴിയില്ലല്ലോ?

മനസിന്റെയും മനോരോഗങ്ങളുടെയും പുറകെ നടന്ന കാലങ്ങളില്‍ വര്‍ണ അന്ധത സ്ത്രീകള്‍ക്ക് വരില്ലെന്ന് പഠിച്ചപ്പോള്‍, കണ്ടോ? ദൈവം സ്ത്രീകളുടെ മിഴികള്‍ക്ക് തന്ന സ്വാതന്ത്ര്യം എന്നവള്‍ അഭിമാനത്തോടെ ഓര്‍ത്തു.

എങ്കിലും ഒറ്റയ്ക്ക് രാത്രിയില്‍ കടപ്പുറത്ത് ഇരിക്കാനും തട്ടുകടയില്‍ നിന്നു ചൂട് ദോശ കഴിക്കാനും ആഗ്രഹിച്ചപ്പോള്‍ ശ്രീപ്രിയക്ക്‌ തോന്നി ചിലപ്പോള്‍ സ്വാതന്ത്ര്യം ഒരു ലഹരിയാണെന്ന്. എന്നാല്‍ കൂട്ടുകാരോടൊപ്പം പോയി തട്ടുകടയില്‍ നിന്നു ആഹാരം കഴിച്ചും നൈറ്റ്‌ ഡ്യുട്ടിയുടെ ഇടവേളയില്‍ പതിനൊന്നാം നിലയില്‍ പോയി നിന്നു ഒറ്റയ്ക്ക് അകലെയുള്ള കടല്‍ കണ്ടും അവള്‍ ആ സ്വാതന്ത്ര്യം നേടി എടുത്തു.

എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മപ്പെടുത്തുന്ന സ്ത്രീത്വത്തിന്റെ വേദന അവളുടെ പല സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങുതടിയായി. എങ്കിലും ആ പാരതന്ത്ര്യത്തെ ശ്രീപ്രിയ ഇഷ്ടപെട്ടു. അല്ലെങ്കിലും ആ പാരതന്ത്ര്യം എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമല്ലേ?

ആ പാരതന്ത്യതിന്റെ സമ്മാനം എന്നവണ്ണം ഒരു നാള്‍ ആദ്യം അഗ്നിയായും പിന്നീടു പെരുമഴയായും ഒരുവള്‍ ശ്രീപ്രിയയെ തേടി എത്തി.

അവള്‍ ശ്രീപ്രിയയുടെ ഉദരത്തിന്റെ ഇളം ചൂടില്‍ മയങ്ങി കിടന്നു അവളോട്‌ പറഞ്ഞു, " ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി...."

Saturday, June 12, 2010

അച്ഛന്‍


ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്കാദ്യമായി അച്ഛന്‍ വേണമെന്നു ആഗ്രഹം തോന്നുന്നത് .
ഗീതുവിന്റെ കൈ പിടിച്ചു അവളുടെ അച്ഛന്‍ നടക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു നഷ്ടബോധം എനിക്ക് തോന്നി അഞ്ചു വയസുള്ളപ്പോള്‍ തോന്നിയ ആ നഷ്ടബോധം പിന്നെ ജീവിതത്തിലൊരിക്കലും മാറിയിട്ടില്ല അന്നൊക്കെ സ്കൂളിനോട് ചേര്‍ന്നുള്ള പള്ളി വരാന്തയില്‍ അച്ഛന്‍ വരുന്നതും കാത്തു ഞാനിരുന്നിട്ടുണ്ട്. നാലാംക്ലാസ് മുതല്‍ അയല്‍വീട്ടിലെ ലക്ഷ്മിയുടെ കൂടെ സ്കൂളില്‍ പോയി തുടങ്ങി എനിക്ക് മുന്നില്‍ അച്ഛന്റെ കൈ പിടിച്ചു അവള്‍ നടക്കും. അവരുടെ പുറകില്‍ നടന്ന എന്റെ മനസിലെ വികാരം അന്ന്‍ എന്തായിരുന്നു ?പകയോ അതോ അസൂയയോ എനിക്കതിന്നും അറിയില്ല.

പിന്നീടെപ്പോഴോ മനസിലായി അച്ഛന്‍ ഒരു കോണ്‍സെപ്റ്റ് ആണെന്ന് .ഏഴ് ഭാഷ സംസാരിക്കാന്‍ അറിയാവുന്ന അച്ഛന്‍, മനോഹരമായ ഭാഷയില്‍ മനോഹരമായ അക്ഷരത്തില്‍ കത്തുകള്‍ എഴുതുന്ന അച്ഛന്‍; കേട്ടറിവുകളില്‍ അച്ഛന്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഡയറി മില്‍ക്ക് ചോക്കലേറ്റും കൊണ്ടു അച്ഛന്‍ വരുമെന്ന് ഞാനൊരുപാട് സ്വപ്നം കണ്ടിട്ടുണ്ട് .അച്ഛന്‍ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. അച്ഛന്റെ രൂപം മനസിലാക്കാന്‍ കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്ന് പണ്ടു അമ്മുമ്മ പറഞ്ഞിട്ടുണ്ട് അങ്ങനെ കണ്ണാടിക്കു മുന്നില്‍ നിന്നു ആ രൂപം മനസ്സില്‍ ആവാഹിചെടുക്കാന്‍ ഞാനൊരുപാട് ശ്രമിച്ചിട്ടുണ്ട് പക്ഷെ എനിക്കതിനു കഴിഞ്ഞിട്ടില്ല വരച്ചെടുക്കാന്‍ ആകാത്ത രേഖാചിത്രം പോലെ ആ രൂപം എന്റെ ഉള്ളില്‍ ഒരു നീറ്റലായി നിന്നു,എന്നും.നന്നായി പഠിച്ചപ്പോഴും മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോഴും ഞാന്‍ പ്രതീക്ഷിച്ചു അച്ഛന്‍ വരും എന്റെ കവിളില്‍ തട്ടി എന്റെ മോള്‍ മിടുക്കിയാണെന്ന് പറയും.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചതിനെ പറ്റി വയലാര്‍ എഴുതിയ ആത്മാവില്‍ ഒരു ചിത ഞാന്‍ ആദ്യമായി കേട്ടത്.അച്ഛന്‍ മരിക്കുന്നത് അത്ര കുഴപ്പമില്ലാത്ത സംഗതിയാണെന്ന് എനിക്ക് മനസിലായത് അപ്പോഴാണ്.

അച്ഛന്‍ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് 'ഹി ഈസ് നോ മോര്‍' എന്ന് ലാഹവത്തോടെ പറയാന്‍ ഞാന്‍ പഠിച്ചു അത് കേട്ടു പലരും ആം സോറി എന്ന് പറയുമ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു.എനിക്കപ്പോഴും ഉറപ്പുണ്ടായിരുന്നു ഒരു നാള്‍ വരും........അല്ലെങ്കില്‍ 'മകള്‍ക്ക്' എന്നെഴുതിയ ഒരു കത്ത് വരും. അച്ഛനില്ലാത്ത കുട്ടികളുടെ കഥകള്‍ ഞാന്‍ ശ്രദ്ധയോടെ വായിച്ചു. അതിലെവിടെയെങ്കിലും അച്ഛന്‍ കുട്ടിയെ കാണാന്‍ വരുമോ എന്ന് ഞാന്‍ നോക്കി. പക്ഷെ എന്നെ വീര്‍പ്പുമുട്ടിച്ചു കൊണ്ടു എല്ലാ കഥകളും പ്രതീഷയില്‍ അവസാനിച്ചു.എന്റെ കോണ്‍സെപ്റ്റ് മെല്ലെ ഫാന്ടസിയിലേക്ക് വഴിമാറി.ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ഒരാളോട് അച്ഛന്‍ എന്ന് വരുമെന്ന് ചോദിച്ചുള്ളൂ അന്ന് അമ്മുമ്മ പറഞ്ഞു നിന്റെ അച്ഛന്‍ നിന്റെ കല്യാണത്തിന് വരും;നിന്റെ കൈ പിടിച്ചു നിന്റെ ചെറുക്കനു കൊടുക്കണ്ടേ അതവന്റെ അവകാശമാണ് .നീ നോക്കിക്കോ അവന്‍ വരും.ആ വാക്കുകള്‍ അതെന്റെ സ്വപ്നമായി മാറി. സ്വപ്നമോ അതോ ആഗ്രഹമോ?അല്ല അതെന്റെ മനസ്സില്‍ ആരുമറിയാതെ കൊണ്ടു നടന്ന അഭിലാഷമായിരുന്നു.

താലി കഴുത്തില്‍ വീണപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.ഞാനന്ന് എന്റെ അച്ഛനെ പ്രതീക്ഷിച്ചിരുന്നുവോ എന്തോ എനിക്കറിയില്ല.

അച്ഛനില്ലാത്ത കുറവ് എനിക്ക് ശരിക്കും മനസിലായത് എന്റെ കല്യാണത്തിന് ശേഷമാണ്. നിസ്സാര വഴക്കുകള്‍ക്കിടയില്‍ പോലും കുടുംബപശ്‌ചാത്തലം ഭര്‍ത്താവ് വലിചിഴക്കുമ്പോള്‍ ,പല രാത്രികളിലും ആരും കാണാതെ ഞാന്‍ കരയാറുണ്ട്.അപ്പോഴൊക്കെ ഞാന്‍ മനസ്സില്‍ പറയും, അച്ഛന്‍ അറിയുന്നുണ്ടോ എന്റെ മനസ്,അച്ഛന്റെ മകളായി പിറന്നത്‌ കൊണ്ടു മാത്രം ഞാന്‍ അനുഭവിക്കേണ്ടി വന്ന വേദന.

ഡിഗ്രി ക്ലാസ്സുകളില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു ടീച്ചര്‍ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞ വാക്കുകള്‍ അപ്പോള്‍ ഞാന്‍ ഓര്‍ക്കും,"മഹാന്മാരുടെയും മഹാനദികളുടെയും ഉത്ഭവസ്ഥാനം അന്വേക്ഷിക്കരുത്."

ഒരിക്കല്‍ പനിയുടെ ആധിക്യത്തില്‍ തളര്‍ന്നു കിടന്ന ഒരു ദിവസം എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വന്നു...തലമുടി മാടിയൊതുക്കി നെറുകയില്‍ തലോടി ആ ആള്‍ എന്നോട് പറഞ്ഞു...മോള്‍ക്ക്‌ പെട്ടെന്ന് സുഖമാവും....ടീവിയില്‍ നന്ദനം സിനിമയുടെ ക്ലൈമാക്സ് :നവ്യ നായര്‍ പറയുന്നു ഞാനെ കണ്ടുള്ളൂ ഞാന്‍ മാത്രമെ കണ്ടുള്ളൂ.......എനിക്കപ്പോള്‍ എന്ത് കൊണ്ടോ കരച്ചില്‍ വന്നു..........

കഥയിലായ്മ


അവളുടെ കഥകള്‍ക്ക് എല്ലാം കഥയിലായ്മയുടെ പ്രശ്നമുണ്ടെന്നു എല്ലാവരും അവളോട്‌ പറഞ്ഞു ഒരു വാരികയില്‍ അയച്ച കഥ ഇതേ അഭിപ്രായത്തോടെ മടങ്ങി വന്നപ്പോഴാണ് അവള്‍ അതെ കുറിച്ചു ബോധാവതിയായത് . അത് കൊണ്ടു എഴുതിയ കഥകള്‍ക്കെല്ലാം കടലാസ് കഷണങ്ങളുടെ മൂല്യമിട്ടു അക്രികാരന് നല്കി അവള്‍ കഥയിലായ്മയുടെ ഭാരം കുറച്ചു സ്വാതന്ത്ര്യം അനുഭവിച്ചു. ദിവസങ്ങള്‍ക്കു ശേഷം മറ്റാരുടെയോ പേരില്‍ അതെ വാരികയില്‍ അച്ചടിച്ചു വന്ന അവളുടെ നഷ്ടപ്പെട്ട കഥ അവളെ നോക്കി ചിരിച്ചപ്പോള്‍ അവള്‍ കഥയുടെ കഥയിലായ്മയെ കുറിച്ചു ഓര്ത്തു പോയി

Friday, June 4, 2010

രാധിക തിരക്കിലാണ്......




കരിഞ്ഞു പോയ പപ്പടം പൊട്ടിച്ചു വായിലിട്ടു കൊണ്ടു രാധിക ഗ്യാസിന്റെ തീ കുറച്ചു.

"ഇല്ല! അമ്മ കണ്ടില്ലആശ്വാസം".

അല്ലെങ്കില്‍ തന്നെ ശ്രദ്ധ കുറവാണെന്ന് പറഞ്ഞ് അമ്മ വഴക്ക് പറയാറുണ്ട്.

മരിച്ചു പോയ അമ്മതന്നെ വഴക്ക് പറയാനിനി എത്തില്ല എന്നവള്‍ ഓര്‍ത്തില്ല. തിരക്ക് കൂടുമ്പോള്‍ ശ്രദ്ധ കുറയുമെന്ന് പണ്ടേതോഅധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ട്. തിരക്കുകള്‍ ജീവിതത്തെ വഴിമാറ്റി വിടുമ്പോള്‍ അന്തസത്ത വരെനഷ്ടപ്പെടാറുണ്ട്; പിന്നെയല്ലേ ജീവിതം.

ഒരു കഥ എഴുതാന്‍ വല്ലാതെ കൊതി തോന്നുമ്പോള്‍ അക്ഷരങ്ങള്‍ മാത്രം ഹൃദയത്തില്‍ നിറഞ്ഞു നിന്ന നാളുകളെ അവള്‍ തെല്ല് അസൂയയോടെ ഓര്‍ക്കും. സമ്മാനം വാങ്ങിക്കാന്‍ വിറച്ചുവിറച്ചു സ്ട്യേജില്‍ കയറുമ്പോള്‍ മുഴങ്ങുന്ന സഹപാഠികളുടെ കൈയടികള്‍ അവള്‍ അപ്പോള്‍ കേള്‍ക്കും. പക്ഷെഇപ്പോള്‍ എന്താണ് തനിക്ക് പറ്റിയത്? ജീവിതം വേറെന്തോ ആണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്? ശരിക്ക്പറഞ്ഞാല്‍ തനിക്ക് ഓര്‍മയില്ല.....

ശ്രീകോവിലിലെ ശ്രീകൃഷ്ണനെ നോക്കി രാധിക പറഞ്ഞു.

"ഭഗവാനെ, എനിക്കൊരു കഥ എഴുതാന്‍ പറ്റിയെങ്ങില്‍....."
കൈയിലിരുന്ന ഓടക്കുഴല്‍ നിലത്തു വെച്ച് ഭഗവാന്‍ രാധികയെ ആര്‍ദ്രതയോടെ നോക്കി.

"എന്റെ മനസ്സില്‍ കഥകളൊന്നും ബാക്കിയില്ല കുട്ടി, എന്റെ കഥ പോലും പലരും അവരുടെ ഇഷ്ടത്തിന് മാറ്റിയും തിരുത്തിയും വികൃതമാക്കി.
നിങ്ങള്‍ എഴുത്തുകാര്‍, കഥാപാത്രങ്ങളുടെ മനസ് അറിയാരുണ്ടോ? ഇല്ല! അറിയാറില്ല. അപ്പോള്‍ പിന്നെ കഥയില്ലാത്ത ഞാന്‍ എങ്ങനെയാണു നിനക്കൊരു കഥ പറഞ്ഞ് തരിക".

രാധികമാരുടെ ദുഃഖം കൃഷ്ണനെന്നും ശാപമാണെന്ന് ഓര്‍ത്തു കൊണ്ടു ശ്രീകൃഷ്ണന്‍ ശ്രീകോവിലില്‍ ഒളിച്ചിരുന്നു.

രാധികയ്ക്ക് പെട്ടന്ന് പേടി തോന്നി. വെള്ള പാവാടയും ചുവന്ന ഉടുപ്പും അണിഞ്ഞ്‌ കുറ്റിചെടികളോട് കിന്നാരം പറഞ്ഞ് നടന്ന ബാലികയെ അവള്‍ക്കു ഓര്‍മ വന്നു.

തണുത്തു മരവിച്ച തറയില്‍ വെള്ളമുണ്ട് പുതച്ചു ശാന്തമായി ഉറങ്ങുന്ന അച്ഛന്റെ മുഖം അവളുടെ ഓര്‍മയില്‍ നിറഞ്ഞു. രാധിക സങ്കടത്തോടെ കെഞ്ചി.
"എനിക്കൊരു കഥ പറഞ്ഞ് തരോ അച്ഛാ?"

കാറ്റിലാടുന്ന തോണി പോലെ തീരമണയാന്‍ ആകാതെ അവള്‍ വീര്‍പ്പുമുട്ടി. ഏകാന്തമായ വീഥിയില്‍ ആകാശത്തിലെ തണലില്‍ രാധിക നടന്നു. രാധികയുടെ മനസ്സിലൂടെ അക്ഷരങ്ങള്‍ പറന്നു നടന്നു. മഴ പെയ്തു തുടങ്ങിയിരിക്കുന്നു. അവളുടെ മനസിന്റെ പൂട്ടുകള്‍ പൊട്ടിച്ചു കഥകള്‍ ദിക്കറിയാതെ ഒഴുകി. രാധിക കുട നിവര്ത്തിയില്ല.

കുടയുണ്ടയിട്ടും നനയുന്നതെന്തിനാണെന്ന് ആരോ ചോദിച്ചു. രാധിക മനസിലോര്‍ത്തു.
"ഇതൊരു നേര്‍ച്ചയാണ്‌, നേര്ച്ചയല്ല,
ഉദിഷ്ടകാര്യത്തിനു ഉപകാര സ്മരണ....."

Thursday, June 3, 2010

പിറക്കാതെ പോയ മകള്‍


കൈയില്‍ പത്രവും പിടിച്ചു കസേരയില്‍ ചാരി ഇരിക്കുന്ന വാസുദേവന്‍‌ നായര്‍ അസ്വസ്തനാണെന്ന് രാധക്ക് തോന്നി. ടീപോയില്‍ ഇരിക്കുന്ന ചായ തണുത്തത്‌ അദേഹം അറിഞ്ഞില്ലെന്നു രാധക്ക് മനസിലായി. മുപ്പതു വര്ഷം ഒരുമിച്ചു കഴിഞ്ഞ നാളുകളില്‍ ഇത് വരെ അദേഹത്തെ ഇങ്ങനെ വിഷമിച്ചു കണ്ടിട്ടിലെന്നു അവര്‍ക്ക്ക് തോന്നി. മക്കളില്ലാത്ത വിഷമം പോലും പലപ്പോഴും തന്നില്‍ നിന്നും മറച്ചിരുന്ന അദേഹത്തിന് എന്താണ് സംഭവിച്ചത്? കൈലിരുന്ന പത്രം ടീപോയിലിട്ടു ചായയുടെ നേരെ നോക്കാതെ വാസുദേവന്‍‌ നായര്‍ കമ്പ്യൂട്ടറിന്റെ അരികിലേക് നടന്നു. മെയിലുകളിലൂടെ അദേഹത്തിന്റെ കണ്ണുകള്‍ ആകാംക്ഷയോടെ സഞ്ചരിച്ചു , എന്നിട്ട് കസേരയില്‍ ചാരി ഇരുന്നു കണ്ണുകളടച്ചു. "എന്താ ഗൌരി ഇന്നും മറുപടി അയച്ചില്ലേ ?" രാധയുടെ ശബ്ദം കേട്ടു വാസുദേവന്‍‌ നായര്‍ കണ്ണുകള്‍ തുറന്നു. ഗൌരിയുടെ പേര് കേട്ടപ്പോള്‍ വാസുദേവന്‍‌ നായരുടെ മനസ് ആദ്രമായി. ജോലിയില്‍ നിന്നു വിരമിച്ച ശേഷം സമയം പോകാതെ ബുദ്ധിമുട്ടിയപ്പോള്‍ ഒരു യുവ സുഹൃത്താണ്‌ ഇന്റെര്‍നെറ്റിന്റെ അനന്തതയെ പരിചയപ്പെടുത്തി തന്നത്. അച്ചടി മാധ്യമങ്ങളില്‍ ഉള്ളതിനെകാള്‍ നല്ല രചനകള്‍ പല ബ്ലോഗുകളിലും കണ്ടു. അങ്ങനെയിരിക്കെയാണ് ഗൌരിയുടെ ജ്വാല കാണുന്നത്. ഒറ്റ വായനയിലെ അത് ആകര്‍ഷിച്ചു. പിന്നീടു ജ്വാലയുടെ സ്ഥിരം വായനക്കാരനായി. വാര്ധക്യതോട് അടുത്തിട്ടും ഓര്‍ക്കുട്ടില്‍ മെമ്പര്‍ ആയതു ഗൌരിയുടെ സുഹൃത്താവാന്‍ വേണ്ടി ആയിരുന്നു. ഗൌരിയെ പരിചയപെട്ട ശേഷം വാസുദേവന്‍‌ നായരുടെ ജീവിതത്തില്‍ ഒരു താളം വന്നു. മാഷെ , എന്ന് സംബോധന ചെയ്തു തുടങ്ങുന്ന അവളുടെ മെയിലുകളിലൂടെ അദേഹം അവളുടെ നാടിനെ അറിഞ്ഞു. കിളച്ചു കൊണ്ടിരുന്ന സുധാകരന് 5000 രൂപ ലോട്ടറി അടിച്ചത് അറിഞ്ഞു ബോധം കെട്ടു വീണതും ഗൌരിയുടെ അമ്മ ആറ്റു നോറ്റു വളര്‍ത്തിയ തുളസിചെടി ആരോ മോഷ്ടിച്ചു കൊണ്ടു പോയത് അറിഞ്ഞു അമ്മ പട്ടിണി കിടന്നതും കോളേജിലെ തമാശകളും അവള്‍ മാഷിന് എഴുതി. ഗൌരിയുടെ നാട്ടു വിശേഷങ്ങളും കുസൃതികളും എല്ലാം അതിഭാവുകത്തോടെ വാസുദേവന്‍‌ നായര്‍ രാധക്ക് വര്‍ണ്ണിച്ചു കൊടുക്കാരുണ്ടായിരുന്നു. അധികം ആരോടും സംസാരിക്കാത്ത തന്റെ ഭര്‍ത്താവിന്റെ മാറ്റം രാധ അതിശയത്തോടെയാണ് കണ്ടത്. അതൊക്കെ കൊണ്ടു തന്നെ രാധക്ക് ഗൌരിയോട് എന്തന്നില്ലാത്ത സ്നേഹം തോന്നി. ഗൌരി അവളുടെ മാഷിന് അയക്കുന്ന മെയിലുകളില്‍ തന്നെ ചോദിക്കുന്ന വരികള്‍ കേള്‍ക്കാന്‍ അവരും കാത്തിരുന്നു തുടങ്ങി. 'മകള്‍ക്ക്' എന്നെഴുതി മാഷ് അയക്കുന്ന സ്നേഹസന്ദേശങ്ങള്‍ പലപ്പോഴും 'ശുഭദിനം' എന്ന് മാത്രമായിരിക്കും. എങ്കിലും അവളുടെ മെയിലുകള്‍ക്ക് മുടക്കം വന്നിട്ടില്ല. ഒരുപാടു വിശേഷങ്ങള്‍ കുത്തി നിറച്ച ആ മെയിലുകള്‍ വാസുദേവന്‍‌ നായര്‍ എന്ന വ്യെക്തിയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം ഗൌരി ഒരിക്കലും അറിഞ്ഞിരുന്നില്ല. ആ ഗൌരിയെയാണ് അഞ്ചു ദിവസമായി കാണാത്തത് . ഓര്‍ത്തപ്പോള്‍ വാസുദേവന്‍‌ നായര്‍ക്ക്‌ ദേഷ്യം വന്നു. ശരീരം വിയര്‍ക്കുന്നത് പോലെ തോന്നിയപ്പോള്‍ അദേഹം ബ്ലഡ്‌ പ്രേഷരിന്റെ ഗുളിക കഴിച്ചിട്ട് വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെന്നിരുന്നു. ഓര്‍ക്കുട്ടില്‍ ഗൌരിയുടെ ചിരിക്കുന്ന പല ഫോട്ടോകള്‍ നോക്കി കൊണ്ടിരിക്കെ അവള്‍ ഒരിക്കല്‍ പറഞ്ഞ വാചകം വാസുദേവന്‍‌ നായര്‍ക്ക്‌ ഓര്‍മ വന്നു. "മാഷെ, പലര്‍ക്കും ഇന്റെര്‍നെറ്റിലൂടെ സുഹൃത്തുകളേയും സഹോദരതുല്യരെയും ജീവിതപങ്കാളിയെയും കിട്ടും. പക്ഷെ ആദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് അച്ഛനെ പോലെ ഒരാളെ കിട്ടുന്നത് അല്ലെ....?". വാസുദേവന്‍‌ നായര്‍ പറഞ്ഞു, " അതെ എന്റെ മകള്‍, എനിക്ക് പിറക്കാതെ പോയ എന്റെ മകള്‍". കേട്ടു നിന്ന രാധയുടെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ ഇതൊന്നും അറിയാതെ വെറും നിലത്തു ഗൌരി തണുത്തു മരവിച്ചു കിടക്കുകയായിരുന്നു.


സമര്‍പ്പണം : എന്റെ യെശോധരന്‍ മാഷിന്......

ഗ്രീഷ്‌മം തണുക്കുമ്പോള്‍.....


വൈശാഖമാസത്തിലെ സൂര്യന്‍ ഭൂമിയെ ചുട്ടുപൊളളിച്ചു കൊണ്ടിരുന്നു. മഞ്ഞ പട്ടുത്തരീയം കൊണ്ട്‌നെറ്റിയിലെ വിയര്‍പ്പു തുടച്ച്‌ സീത കാട്ടിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഒടുവില്‍ തളര്‍ന്ന്‌ ഒരുവൃക്ഷച്ചുവട്ടിലിരുന്നു.
കഴുത്തില്‍ കിടന്ന മഞ്ഞച്ചരടിലെ മംഗല്യസൂത്രം കൈയിലെടുത്തു അവള്‍ പതുക്കെ വിളിച്ചു. `ആര്യപുത്രാ...`.


നിശാഗന്ധിച്ചെടികളുടെ മറവില്‍ നിന്ന്‌ രാമനെ ഒളിച്ചു നോക്കിയ മൈഥിലിയായി അവള്‍ ഒരു വേള മാറി. സീതയുടെ മുഖത്ത്‌ ലജ്ജയുടെ നേരിയ ചുവപ്പു പടര്‍ന്നു.

തന്‍െറ വീര്‍ത്ത വയറിനു മേല്‍ കൈ വച്ച്‌ അവളോര്‍ത്തുതന്‍െറ മക്കള്‍, സൂര്യവംശത്തിന്‍െറ ഭാവിസമ്രാട്ടുകള്‍. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴേ സൂതികര്‍മ്മിണിപറഞ്ഞിരുന്നു ഇരട്ടമക്കളായിരിക്കുമെന്ന്‌.

സീതക്ക്‌ അപ്പോള്‍ എന്തുകൊണ്ടോ തന്‍െറ അച്‌ഛനെ ഓര്‍മ വന്നു, ജനകനെയല്ല, മൂവുലകങ്ങളെയും വിറപ്പിക്കാന്‍ കെല്‌പുളള തന്‍െറ അച്‌ഛനെ, ശ്രീജിതനായ രാവണനെ.

പേരറിയാത്ത ഏതോ ഒരു വൃക്ഷത്തണലിലിരുന്നപ്പോള്‍ അശോകവനികയിലെ ശിംശപാവൃക്ഷച്ചുവട്ടിലാണ്‌താനെന്ന്‌ സീതക്കു തോന്നി.

നികുംഭിലയില്‍ നിന്ന്‌ രാവണന്‍െറ പഞ്ചചാമരം കേള്‍ക്കുന്നുണ്ടോ?

സീതകണ്ണുകളടച്ചിരുന്നു.

തോളില്‍ ഒരു തണുത്ത കരസ്‌പര്‍ശം. സീത കണ്ണുകള്‍ തുറന്നു. നരച്ചു തുടങ്ങിയ വെളള വസ്‌ത്രം, പണ്ടെന്നോസുന്ദരിയായിരുന്നുവെന്നോര്‍മിപ്പിക്കുന്ന മുഖം, ഛേദിക്കപ്പെട്ട നാസിക. ഞെട്ടലോടെ സീത തിരിച്ചറിഞ്ഞു. ശൂര്‍പ്പണഖ! ഭയന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയ സീതയെ പിടിച്ചിരുത്തി കൊണ്ട്‌ ശൂര്‍പ്പണഖ പറഞ്ഞു.

`പേടിക്കേണ്ട, അനാഥയായ സീതയെ കൊന്നിട്ട്‌ ശൂര്‍പ്പണഖയ്ക്ക് ഒന്നും നേടാനില്ല. എന്താ ജാനകിയെ മിഥിലക്കുംവേണ്ടാതായോ?`

ശൂര്‍പ്പണഖയുടെ സ്വരത്തില്‍ പരിഹാസമായിരുന്നോ? സീതക്ക്‌ തിരിച്ചറിയാനായില്ല.

കൈയിലിരുന്ന മണ്‍പാത്രത്തിലെ ജലം ശൂര്‍പ്പണഖ സീതക്കു നേരെ നീട്ടി. ഒന്നു സംശയിച്ച ശേഷം സീത അതു വാങ്ങികുടിച്ചു.

ശൂര്‍പ്പണഖ സീതയെ താങ്ങിയെഴുന്നേല്‌പിച്ചു.

`ആ കുന്നിന്‍െറ താഴ്‌വരയില്‍ വാല്‌മീകിയുടെ ആശ്രമമാണ്‌. നിനക്കവിടെ അഭയം ലഭിക്കും.`

വനവീഥികളിലൂടെ സീതയുടെ കൈ പിടിച്ച്‌ ശൂര്‍പ്പണഖ നടന്നു.

അകലെ ആശ്രമം കണ്‍മുന്നില്‍ തെളിഞ്ഞപ്പോള്‍ ശൂര്‍പ്പണഖ പറഞ്ഞു.

`സീത നടന്നോളൂ, ഞങ്ങള്‍ നിശാചരര്‍ക്ക്‌ ഇവിടെ വരയെ പ്രവേശനമുളളൂ.`

നടക്കാനാഞ്ഞ സീത നിന്നു. അവള്‍ ശൂര്‍പ്പണഖയെ പുണര്‍ന്നു. ആ പരിരംഭണത്തില്‍ രാക്ഷസിയും മനുഷ്യസ്‌ത്രീയുംഒന്നായി. കൊന്നവന്‍െറ ഭാര്യയും മരിച്ചവന്‍െറ സഹോദരിയും ഒന്നായി. സീതയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

നന്ദി പറയാനാഞ്ഞ സീതയെ ശൂര്‍പ്പണഖ വിലക്കി.

`വേണ്ട, പറയാത്ത ഒരു ബന്ധം നമുക്കിടയിലുണ്ടല്ലോ? അതങ്ങനെ തന്നെ നില്‍ക്കട്ടെ.`

സീത നടന്നു. എല്ലാ മനുഷ്യരും നല്ലവരാണെന്ന്‌ യാജ്‌ഞവല്‌ക്യന്‍െറ പാഠശാലയില്‍ പണ്ട്‌ പഠിച്ചത്‌ സീത ഓര്‍ത്തു.

വാല്‌മീകിയുടെ ആശ്രമകവാടത്തിലേക്ക്‌ സീത കാലെടുത്തു വച്ചപ്പോള്‍ അന്തരീക്ഷത്തിലെ ഗ്രീഷ്‌മത്തെ തണുപ്പിച്ചുകൊണ്ട്‌ മഴ പെയ്‌തു. ഒപ്പം സീതയുടെ മനസ്സിലും...

കൃഷ്ണ നീ...


ഉള്ളി അരിയുന്നതിനിടയില്‍ വിരല്‍ മുറിഞ്ഞു, മഞ്ഞത്തുണി കൊണ്ടു അവന്‍ വിരല്‍ കെട്ടി തന്നപ്പോള്‍ എനിക്ക് സങ്കടം വന്നു.

എന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ടു അവന്‍ ചോദിച്ചു.'എന്താ എന്തു പറ്റി ? '

അവന്റെ കുസൃതികണ്ണുകളില്‍ നോക്കി ഞാന്‍ പറഞ്ഞു.

'എന്നെ ഇതു വരെ ആരും ഇത്ര കെയര്‍ ചെയ്തിട്ടില്ല'
'നിന്റെ ഭര്‍ത്താവും ...?'

അവന്‍ ചോദിച്ചു.അതിന് ഞാന്‍ ഉത്തരം പറഞ്ഞില്ല.അവന്‍ ഉത്തരം പ്രതീക്ഷിച്ചുമില്ല

അടുക്കളയിലെ സ്ലാബിലിരുന്നു ചിരകി വച്ചിരുന്ന തേങ്ങയെടുത്ത് വായിലിട്ടു കൊണ്ടു അവന്‍ ചോദിച്ചു

'നിനക്കു ഏറെ ഇഷ്ടം ആരെയാണ്?'
'നിന്നെയും എന്റെ ഭര്‍ത്താവിനേയും 'ഞാന്‍ ഒട്ടുമാലോചിക്കാതെ ഉത്തരം പറഞ്ഞു.

'രണ്ടു പേരെയും ഒരു പോലെ സ്നേഹിക്കാനാകുമോ?അത് വെറുതെ നിനക്കു നിന്റെ ഭര്‍ത്താവിനെയാ ഇഷ്ടം അല്ലെ?

'എന്തേ നിനക്കു അസൂയ്യ തോന്നുന്നുണ്ടോ? ഞാന്‍ ചിരിയോടെ ചോദിച്ചു.

'ആ...ഇത്തിരി' അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.എന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടി അവന്‍ മാടി ഒതുക്കി.

എനിക്കപ്പോള്‍ അവനോടു എന്തെന്നില്ലാത്ത സ്നേഹം തോന്നി.നിറഞ്ഞു തുടങ്ങിയ എന്റെ കണ്ണുകള്‍ തുടച്ചു കൊണ്ടു അവന്‍ പറഞ്ഞു.

'എനിക്ക് കരയുന്ന കുട്ടികളെ ഇഷ്ടമല്ല.'

'ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക് മുന്നില്‍ ചിരിക്കാന്‍ പഠിച്ചത് നിന്നെ കണ്ടാണ്; പക്ഷെ ചിലപ്പോഴൊക്കെ ഞാന്‍ ഞാനാകാറുണ്ട് ' ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.

എന്റെ കവിളില്‍ തിണര്‍ത്തു കിടക്കുന്ന പാടില്‍ വിരലോടിച്ചു അവന്‍ ചോദിച്ചു,'ഇതു എന്ത് പറ്റി?'
'എന്നെ അടിച്ചതാ ...'ഞാന്‍ മറുപടി പറഞ്ഞു എന്തിനാ എന്നവന്‍ ചോദിക്കുന്നതിനു മുമ്പ്‌ ഞാന്‍ പറഞ്ഞു.

'ഭര്‍ത്താവിന്റെ ചേടത്തിയെ അവള്‍ എന്ന് പറഞ്ഞതിനാ ...എനിക്കവളെ ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അതിനു ദേഷ്യം വന്നു.'

സ്വതസിദ്ധമായ ചിരിയോടെ അവന്‍ ചോദിച്ചു.
'അതെന്താ നിനെക്കവളെ ഇഷ്ടമില്ലാതെ?'
'അവള്ക്ക് അച്ഛന്‍ ഉണ്ട് . അവളുടെ അച്ഛനുമായി അവള്‍ നല്ല കൂട്ടാണ് . അതാ...'

ഞാന്‍ ലാഘവത്തോടെ പറഞ്ഞപ്പോള്‍ അവന്‍ ഒന്നു ഞെട്ടിയോ?ഞാന്‍ കണ്ടില്ല.

ഇല്ല ഞെട്ടില്ല !അവന് എന്നെ അറിയാമെല്ലോ? അവന് മാത്രമല്ലെ എന്നെ അറിയാവു.

അപ്പോള്‍ എന്നെ ചേര്ത്തു പിടിച്ചു അവന്‍ പറഞ്ഞു.'എന്റെ കുട്ടി എന്താ ഇങ്ങനെ ?നിനക്കു ഞാനില്ലേ അച്ഛന്റെ സംരക്ഷണം വേണം എന്ന് തോന്നുമ്പോള്‍ അച്ഛനും കുസൃതിതിയുള്ള സഹോദരനവുമൊക്കെയായി സ്നേഹം വാരിക്കോരി തരുന്ന കൂട്ടുകാരനായി ...ഞാന്‍ പോരെ നിനക്കു?

ശരിയെന്നു ഉണ്ടായിരുന്നു. എപ്പോഴും കരയുമ്പോള്‍ ആശ്വസിപ്പിക്കാനും സമനില തെറ്റുമ്പോള്‍ നെഞ്ചോടു ചേര്ത്തു പിടിച്ചു ധൈര്യം തരാനും വീണു പോയപ്പോഴൊക്കെ താങ്ങാനും അവന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.

ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു. 'നിന്റെ ഭരത് വന്നെന്നു തോന്നുന്നു.ഞാന്‍ പോകുന്നു.'
വീട്ടിലേക്ക് കയറി വന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് ഞാന്‍ പോകുമ്പോള്‍ മേശപ്പുറത്തിരുന്ന മഞ്ഞത്തുണി ചുറ്റിയ മയില്‍പ്പീലിയും ഓടക്കുഴലുമുള്ള പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹം എന്നെ നോക്കി ചിരിച്ചു.

അവന് പോകാന്‍ പറ്റുമോ ?എന്നെ ഉപേക്ഷിച്ച്...

ഓരോ കഥക്ക് പിന്നിലും....


കറുത്ത ബാഗും തൂക്കി ഇടവഴിയിലൂടെ ഞാന്‍ നടന്നു.രണ്ടായി പിന്നിയിട്ട മുടി മുമ്പില്‍ നിന്നു പിന്നിലേക്കു ഞാന്‍ എടുത്തിട്ടു.അകലെയായി വീട് കണ്മുമ്പില്‍ തെളിഞ്ഞപ്പോഴാണ്‌ ഞാനത് കണ്ടത് വീടിനു മുന്പില്‍ ഒരാള്‍ക്കൂട്ടം എന്റെ കാലുകള്‍ക്കു വേഗമേറി.മുറ്റത്ത്‌ നില്‍ക്കുന്നവരാരും എന്നെ ശ്രദ്ധിക്കുന്നില്ല അവര്‍ക്കിടയിലൂടെ ഞാന്‍ വീടിനുള്ളിലേക്ക് നടന്നു.പതിവു പോലെ അച്ഛന്‍ ചാരുകസേരയില്‍ ഇരിക്കുന്നു.കറുത്ത ഫ്രെയിമുള്ള കണ്ണടക്കുള്ളില്‍ ഉരുണ്ട നീര്‍മുത്തുകള്‍ അങ്ങനെ ഒരു മുഖഭാവം അച്ഛനില്‍ ഞാനാദ്യം കാണുകയായിരുന്നു.ചാരുകസേരയുടെ കൈലിരുന്നു ഞാന്‍ അച്ഛനെ തൊട്ടു എന്തോ അച്ഛനതരിഞ്ഞില്ല.എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു.ഞാനെന്റെ മുറിയിലേക്ക് നടന്നു കട്ടിലിലേക്ക് ബാഗ്‌ വലിച്ചെറിഞ്ഞു .ദേഷ്യം അടങ്ങിയപ്പോള്‍ ബാഗ്‌ കൈലെടുത്തു തൊട്ടു കണ്ണില്‍ വച്ചു.അപ്പോഴാണ് ഞാനത് കണ്ടത് എന്റെ അലമാര ആരോ തുറന്നിരിക്കുന്നു ഉടുപ്പുകളെല്ലാം വലിച്ചു വാരി നിലത്തിട്ടിരിക്കുന്നു. അടുക്കി വയ്ക്കാം എന്നോര്‍ത്ത് എഴുനെട്ടപ്പോഴാണ് വിഷ്ണുവിന്റെ തേങ്ങി കരച്ചില്‍ കേട്ടത്.അതിലെന്തോ പ്രത്യേകത ഉണ്ടെന്നു എനിക്ക് തോന്നി.പല്ലാംകുഴി കളിച്ചു തോല്‍ക്കുമ്പോഴും വഴക്കുണ്ടാക്കുമ്പോഴും അവന്‍ കരയുന്നത് ഇങ്ങനെ അല്ല.അച്ഛന്‍ ഉണ്ടെങ്കില്‍ അവന്‍ ഉച്ചത്തില്‍ കരയാറില്ല.അച്ഛന്‍ കണ്ടാല്‍ രണ്ടു പേരെയും അടിക്കും.ഞാന്‍ അമ്മയുടെ ഫോട്ടോക്ക് മുന്നില്‍ നിന്നു മാത്രമെ കരയാറ് ഉള്ളു .പുറത്തു വീണ്ടും എന്തൊക്കെയോ ബഹളം കേള്‍ക്കുന്നു .ഞാന്‍ മുറിക്കു പുറത്തേക്ക് നടന്നു.
അച്ഛന്‍ പതിവായി കാണാറുള്ള ചാനലിലെ ചേച്ചി അച്ഛനോടെന്തോ ചോദിക്കുന്നു.അച്ഛന്‍ തിരിച്ചൊന്നും പറയുന്നില്ല .
അച്ഛന്‍ പഠിപ്പിക്കുന്ന ചേട്ടന്മാര്‍ മുറ്റത്ത്‌ നില്ക്കുന്നു.അച്ഛന്‍ എന്തെ അവരെ ശ്രദ്ധിക്കുന്നില്ല. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ശ്യാം ചേട്ടന്റെ മുഖത്തും വല്ലാത്ത വിഷമം .ശ്യാം ചേട്ടന്‍ ഇന്നലെ കൊണ്ടു തന്ന ചിപ്സിന്റെ പാക്കറ്റ് പൊട്ടിക്കാതെ അടുക്കളയില്‍ ഇരിക്കുന്ന കാര്യം അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌.ഞാന്‍ എടുത്തുകൊടുത്തിലെങ്കില്‍ വിഷ്ണു ഒന്നും കഴിക്കില്ല ഞാന്‍ മരിച്ചു പോയാല്‍ നിനക്കു കഴിക്കാന്‍ ആരെടുത്തു തരുമെന്നു ഞാനവനോട് ചോദിച്ചിട്ടുണ്ട്.അപ്പോള്‍ വേറെ ഒരു ചേച്ചിയെ വാങ്ങുമെന്ന് അവന്‍ പറയാറുണ്ട്.അത് കേട്ടു അച്ഛന്‍ ഞങ്ങളെ ഒരുപാടു വഴക്ക് പറഞ്ഞു.അല്ലെങ്ങിലും മരണത്തെ കുറിച്ചു ഒന്നും കേള്‍ക്കാന്‍ അച്ചനിഷ്ടമില്ല.ഓരോ ജീവിതവും ഓരോ കഥ പോലെയാണെന്ന് അന്ന് അച്ഛന്‍ പറഞ്ഞു.ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്കും നാലാം ക്ലാസ്സില്‍ പഠിക്കുന്ന വിഷ്ണുവിനും അതൊന്നും മനസിലായി കൂടിയില്ല.പക്ഷെ,ഇനി അച്ഛനെ വിഷമിപ്പിക്കുന്ന മരനെത്തെ കുറിച്ചു ഒന്നും പറയില്ലെന്ന് ഞാനും വിഷ്ണുവും അന്ന് വിളക്കില്‍ തൊട്ടു സത്യം ചെയ്തു.
മുറ്റത്ത്‌ ഏതോ വണ്ടിയുടെ ശബ്ദം .വീടും പരിസരവും പെട്ടെന്ന് നിശബ്ദമായത് പോലെ.ഞാന്‍ പെട്ടന്ന് മുറ്റത്തേക്ക്‌ നടന്നു.ആംബുലന്‍സില്‍ നിന്നും ഒരു വെളുത്ത പൊതിക്കെട്ട് എടുക്കുന്നത് ഞാന്‍ കണ്ടു.അച്ഛന്‍ കസേരയില്‍ കണ്ണടച്ചിരിക്കുന്നു.വിഷ്ണു ഓടി വന്നു അച്ഛന്റെ കാല്ക്കലിരുന്നു.
അച്ഛന്‍ കഴിഞ്ഞ ഓണത്തിന് വാങ്ങി തന്ന എന്റെ മാല ഒരു പോലീസ് മാമന്‍ അച്ഛന്റെ നേര്‍ക്ക്‌ നീട്ടുന്നത് അപ്പോഴാണ് ഞാന്‍ കണ്ടത്.അച്ഛന്‍ അത് വാങ്ങിയില്ല.രാവിലെ അപ്പുറത്തെ വീടിലെ ജിത്തുവിന്റെ അച്ഛന്‍ എന്റെ കഴുത്തില്‍ നിന്നും ഊരിയെടുത്ത മാലയല്ലേ അത്? എന്നാലും ജിത്തുവിന്റെ അച്ഛന്‍ എന്നോട്........അതൊക്കെ ഓര്‍ത്തപ്പോള്‍ എനിക്കെന്തോ ശ്വാസം മുട്ടുനത് പോലെ തോന്നി.
പിന്നീട് അതൊന്നും ഓര്‍ക്കാതെ ഞാന്‍ അടുക്കളയിലേക്കു നടന്നു.രാത്രി ദോശക്കു മുളക് ചട്ണി ഉണ്ടാക്കാന്‍...........